നനഞ്ഞുക്കിടന്ന മണൽത്തരികളിൽ തിരകൾ വീണ്ടും വീണ്ടും കടന്നുവന്നുക്കൊണ്ടിരുന്നു.തീരത്തിരുന്ന ബിനുവിന് ബിയർ ബോട്ടിലിൽ അവസാനം പതഞ്ഞുക്കെട്ടുന്ന ലഹരി പോലെ തോന്നിപ്പിച്ചു ആ കാഴ്ച്ച.ദൂരെ ചക്രവാളത്തിൽ സൂര്യൻ ചുറ്റിലേക്ക് വർണം വിതറി യാത്രയാവുകയാണ്.കടലിലേക്ക് അത് പതിയെ താഴ്‌ന്നുകൊണ്ടിരുന്നു.ആകാശത്ത് കടൽക്കാക്കകളുടെ ഇടയിൽ നൂല് വിട്ട് ഒരു പട്ടം പറക്കുന്നുണ്ട്.വരണ്ട മണലും നനഞ്ഞ മണലും അതിർത്തി പങ്കിടുമ്പോൾ വരണ്ടതിൻ്റെ ഭാഗം ആയിരുന്ന ബിനു പതിയെ എഴുന്നേറ്റ് അതിർത്തി ലംഘിച്ച് തൻ്റെ നഗ്നപാദങ്ങൾ നനവിൻ്റെ ലോകത്തിലേക്ക് എടുത്ത് വച്ചു. പാദങ്ങളിലൂടെ തണുപ്പ് ഇരച്ചുക്കയറിവന്നു.പതഞ്ഞുവന്ന തിരയുടെ ശക്തിയിൽ ബിനുവിൻ്റെ കാലുകൾ ചെറുതായി വിറച്ചു.ഓരോ തിരയും തൻ്റെ ചുവട്ടിലെ ഒരോ പിടി മണൽ പിൻവലിച്ചപ്പോൾ കടൽ തൻ്റെ ഉള്ളിലെ ഓരോ പിടി നോവുകളും ഏറ്റുവാങ്ങിയതായി ബിനു മനസ്സിലാക്കി.അവൻ്റെ ധമനികളിൽ ഓക്സിജൻ പ്രവഹിച്ചു.തണുത്ത കടൽക്കാറ്റിൻ്റെ കുളിരുപ്പറ്റി ഓരോ നോവുകളും ബിനു കടലിനു കൊടുത്തു.നോവുകൾ എല്ലാം കടലിനു കൊടുത്ത ബിനു പെട്ടെന്ന് അയാൽ അല്ലാതായി.പഴയ ബിനുവിനെ അയാൾക്ക് എത്ര ശ്രമിച്ചിട്ടും ഓർക്കാൻ പറ്റിയില്ല.തൻ്റെ നോവുകൾക്കൊപ്പം സ്വത്തവും നഷ്ട്ടപ്പെട്ട ബിനു നോവുകളെ തേടി പതഞ്ഞുവരുന്ന തിരകൾക്ക് നേരെ നീങ്ങി.തിരകൾക്ക് പിന്നിലെ വലിയ പ്രവഹത്തിലേക്ക് നടന്നു ശരീരം മുഴുവൻ കടലിൽ മുങ്ങിയപ്പോൾ കടലാഴങ്ങളിൽ മണൽത്തരികളിൽ പറ്റിക്കിടക്കുന്ന നോവുകൾ സൂര്യൻ്റെ ചുവപ്പ് രാശിയിൽ പ്രതിഫലിച്ചുക്കണ്ട ബിനു അവിടേക്ക് കൂപ്പുകുത്തി.ദൂരെ സൂര്യനും കടലിൽ അന്നേരം കൂപ്പുക്കുത്തുകയായിരുന്ന്.ഇരുട്ട് വ്യാപിച്ച കടലിൽ തൻ്റെ നോവുകൾ തിരിച്ചെടുത്തു ബിനു തൻ്റെ പഴയ സ്വത്തം നേടി.
Comments
Post a Comment